Sunday, June 23, 2013

സിയാറ്റിൽ മൂപ്പൻ,ഒരു പുനർവായന



ഭൂമിയമ്മയ്കായ് വാദിച്ച മൂപ്പന്റെ
ഹൃദയരോദനം
മഹാഗർജ്ജനമാവുന്നു.
ആകാശം സോദരർ
പൂവുകൾ സോദരിമാർ.
അരുവിയും പുഴകളും
ജീവരക്തം.
പരിപാവനമായ്
മണ്ണിനെ കാക്കുവാൻ
മൊഴിഞ്ഞൊരാ മുത്തുകൾ
ബധിരകർണ്ണങ്ങളിൽ
പതിഞ്ഞു ചിതറിയോ?
വിലപേശലിന്നൊടുക്കം
ബന്ദിയായ് മാറിയെന്നോ?
കാട്ടുപോത്തുകളെ കൂട്ടമായ്‌
വെടിവെച്ച വെളുത്ത വർഗ്ഗമേ
വാഴ്വിന്റെ ദയവു
നീ കെടുത്തിയല്ലോ.......
ആത്മശൂന്യതയിൽ
മണ്ണിന്റെ മക്കളുടെ
നെഞ്ചുപിളർന്നുവല്ലോ.......
ദീനരോദനമുയർന്നുവല്ലോ!

പൂക്കളും കിളികളുമില്ലാതെ
ജന്തുജാലങ്ങളില്ലാതെ
ധാന്യവും നീരുമില്ലാതെ
എന്തിനീ ഭൂമിയിൽ ജീവിതം?

സുമനസ്സുകളുയിർക്കുന്നിളംങ്കാറ്റായ്
തിരിച്ചറിവിൻ കൊടുങ്കാറ്റായ്
ചോദ്യശരങ്ങളുടെ ഗതിവേഗമായ്
കുതിപ്പിന്റെ ഊർജ്ജപ്രവാഹമായ്
ഞങ്ങളുണ്ടീ ഭൂമിയെ
ഹരിതാഭമാക്കുവാൻ
പൂങ്കാവനമൊരുക്കുവാൻ
കിളിക്കൂടുതീർക്കുവാൻ
ധാന്യപ്പുരകെട്ടുവാൻ
സമൃദ്ധിയിൽ ചിരിതൂകും
പിതൃക്കളെ സ്മരിച്ചൊരു പിടിമണ്ണ്
നെഞ്ചോടടുക്കി മൊഴിയുവാൻ
ഈ ഹരിതസേന കൂടെയിതാ......
പിതൃവന്ദനമേകുവാൻ.

മിഴിവേകും മൊഴിമുത്തുകൾ
ഹൃദിസ്ഥമാക്കിയ
യുവത കൈ കോർത്തൊരുങ്ങുന്നു
വേണമീ ഭൂമിയെ
ദേവീമാതാവായ്
പുണ്യമായ് .......
പ്രാണവായുവായ്.......
അമൃതോലും ജലതീർത്ഥമായ്
നന്മ വറ്റാമലർവാടിയായ് .

സിയാറ്റിൽ മൂപ്പന്റെ വചനങ്ങൾ
സത്യമാണെന്നറിയുവോർ
ഏറ്റുചൊല്ലുന്നീ പ്രകൃതിപാഠങ്ങൾ
സുകൃതമന്ത്രാക്ഷരികളെന്നുമെന്നും.

1 comment: