Thursday, June 27, 2013

സൌഗന്ധികപ്പൂവുകൾ 

നീ എന്തിനാണ് 
ഗൂഢമായ്  ചിരിക്കുന്നത് 
നിന്നിലേക്കുള്ള ദൂരം 
കുറയ്ക്കുവാൻ 
നിത്യബലിയാകാം 
ക്രൂരതയരുതേ 
എന്തിനാണിങ്ങനെ 
മൗനിയാവുന്നത് ?
നിന്റെ മൊഴിമുത്തുകൾ 
വാരിയെടുക്കാൻ
സദാ സന്നദ്ധയാകാം ...
ഉപേക്ഷയരുതേ 
എന്തിനാണിനിയും 
ഓടിയൊളിക്കുന്നത് ?
മായക്കണ്ണനായ് 
ലീലകൾ കാട്ടുമ്പോൾ 
രാധയാകാൻ കൊതിക്കുമിവളെ 
കാണാതെ പോകരുതേ ...
ഇതൊക്കെയും സങ്കൽപ്പാരാമത്തിലെ 
സൗഗന്ധികപ്പൂവുകൾ മാത്രം കണ്ണാ ....
സ്വപ്നസഞ്ചാരിണി 

ഏതു വിരഹിണിക്കും 
കയറിയിറങ്ങാവുന്ന 
പുഷ്പകവിമാനമുണ്ട് .....
ഭാവനാവ്യോമയാനം.

ചുംബനത്തിനായ് 
ത്രസിച്ച ചുണ്ടുകളും 

കേട്ടിരിക്കാൻ 
കൊതിച്ച വാക്കുകളും 

ലയിച്ചുറങ്ങാൻ 
മോഹിച്ച രാവുകളും 

തമ്മിൽപ്പിരിയാതിരിക്കാൻ 
ആശിച്ച ജന്മങ്ങളും 

ഒക്കെയും നിങ്ങൾക്കു സ്വന്തം !
ടിക്കറ്റെടുത്താൽ  പക്ഷേ ...

ലേബൽ മാറും ,
ചിറകുകളൊടിയും ....

മോഹപ്പക്ഷി ചിറകൊടിഞ്ഞ് 
സങ്കടസമുദ്രത്തിൽ  താഴും.

നഷ്ടവസന്തങ്ങളുടെ 
കൂട്ടുകാരി ഒരു ടിക്കറ്റ് എടുക്കുകയാണ് .......

കെടാനാളങ്ങൾ

കെടാനാളങ്ങൾ 

മോഹമാണെനിക്കു 
പുഴയിൽ നീരാടുവാൻ 
മുങ്ങാം കുഴിയിട്ട്  നിവർന്ന് 
വെള്ളം തേകിത്തേകി  നിന്നും 
കുളിരായ്  പൂത്തുലഞ്ഞും                                                                                                                                                            

ഓർമ്മകൾ മഞ്ഞുപോൽ 
മൂടിപ്പടരവേ 
നീ ചാരിയ തെങ്ങ് 
കടപുഴകിയതറിഞ്ഞു....
ഒളിക്കണ്ണിടങ്ങൾ 
അനാഥമാക്കപ്പെട്ടതും.
പകരം സ്വപ്നക്കൂടാരങ്ങൾ 
പലരുമുയർത്തിയതും....
പക്ഷേ,
ഇന്നും മോഹമാണെനിക്ക്‌ 
ആ തീരത്തണയുവാൻ 
ഓർമ്മകളുടെ ഒരു ചിരാതെങ്കിലും 
കെടാനാളമായില്ലാതിരിക്കുമോ?(05/06/2011)

ആഴിയിലേക്ക്‌

ആഴിയിലേക്ക്‌ 

അലമാരിക്കിടയിൽ 
ഉറുമ്പിനും ചിതലിനും 
ഭക്ഷണമായി 
പൊടിപിടിച്ച് 
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന് 
ഏതോ ഒരുവൻ 
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന് 
വെള്ളിടിവാളായ് 
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ 
പുസ്തകജന്മത്തിന് 
നിത്യമോക്ഷമായ് 
ആഴിയിലേക്ക് 
അഗാധതയിലേക്ക്‌ .......
ആഴിയിലേക്ക്‌

അലമാരിക്കിടയിൽ
ഉറുമ്പിനും ചിതലിനും
ഭക്ഷണമായി
പൊടിപിടിച്ച്
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന്
ഏതോ ഒരുവൻ
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന്
വെള്ളിടിവാളായ്
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ
പുസ്തകജന്മത്തിന്
നിത്യമോക്ഷമായ്
ആഴിയിലേക്ക്
അഗാധതയിലേക്ക്‌ .......(2011)

കണ് ഠ നാളം പിളരുമ്പോൾ ........

കണ് ഠ നാളം പിളരുമ്പോൾ 

ഒരു മഞ്ഞുതുള്ളി 
മണൽക്കരയിൽ 
പൊള്ളിലയിച്ചു 
അടയാളങ്ങളില്ലാതെ 
നിശ് ശൂ ന്യമായ് ....
കാലമാം കടൽക്കരയിൽ.

ഒരു  വിരഹക്കുയിലിൻ 
കണ് ഠ നാളം  പിളർന്നു 
മൂകതയിൽ 
ലയിച്ചു 
സ്വരലയമില്ലാതെ 
ശൂന്യമാം 
ആകാശവിതാനത്തിൽ.

ഒരു മെയ് മാസപുഷ്പം 
അടർന്നുവീണു 
വരണ്ട മണ്ണിൽ  വാടിക്കരിഞ്ഞു 
നിറവിസ്മയമില്ലാതെ
പൊള്ളും 
മരുഭൂമിയിൽ.

ഒരു കവിമനസ്സിൻ 
ആത്മാവലഞ്ഞ് 
കരിമേഘങ്ങളിലലിഞ്ഞു 
ഭാരങ്ങളില്ലാതെ 
മഴയായ് 
നിന്റെ കുഞ്ഞു നെഞ്ചിലേക്ക് ..........


Sunday, June 23, 2013

Photo
Photo
ഇത് തളിപ്പറമ്പ മന്ന ജംഗ്ഷൻ .കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു ഗുൽമോഹർ മരം ....വേദനയോടെ, പ്രതിഷേധത്തോടെ,തടിയിൽനിന്നും പൂത്തിരിക്കുന്നു .രണ്ടാഴ്ച്ചയായി ഈ കാഴ്ച്ച കാണുന്നു.എവിടെയും കൊമ്പിൽനിന്നും ഗുൽമോഹർ പൂത്തു കാണുന്നില്ല...ചില്ലകളിൽ നിന്നല്ലാതെ !ഈ ചിത്രം പകർത്തിയത് എന്റെ പ്രിയ ശിഷ്യൻ ഷിനിൽ സി.പി.അപ്പോൾ തോന്നിയ ചില വരികൾ ..........

പൂക്കാതെ വയ്യ !!!!!!!!!!!!!!!

കൈ വെട്ടി
നൊന്തു കരഞ്ഞില്ല
തലയറുത്തു
ആര്ത്തലച്ചില്ല
പ്രാണനെ നെഞ്ചോടു ചേർത്തു
തേങ്ങിയപ്പോൾ
മുറിവുകളിലൂടെ
ശോണപ്പൂക്കൾ വിടർന്നു !!!!!
പൂക്കാതെ വയ്യ ....!
നീലവാനിലേക്ക്‌
പൂത്തുലയാതെ വയ്യ
മണ്ണിലേക്ക്
പൂമഴ പെയ്യതെ വയ്യ
വിത്തായ്
സുഷുപ്തിയിലാഴാതെ വയ്യ
പുനർജ്ജനിയാകാതെ വയ്യ !!!!!!

സിയാറ്റിൽ മൂപ്പൻ,ഒരു പുനർവായന



ഭൂമിയമ്മയ്കായ് വാദിച്ച മൂപ്പന്റെ
ഹൃദയരോദനം
മഹാഗർജ്ജനമാവുന്നു.
ആകാശം സോദരർ
പൂവുകൾ സോദരിമാർ.
അരുവിയും പുഴകളും
ജീവരക്തം.
പരിപാവനമായ്
മണ്ണിനെ കാക്കുവാൻ
മൊഴിഞ്ഞൊരാ മുത്തുകൾ
ബധിരകർണ്ണങ്ങളിൽ
പതിഞ്ഞു ചിതറിയോ?
വിലപേശലിന്നൊടുക്കം
ബന്ദിയായ് മാറിയെന്നോ?
കാട്ടുപോത്തുകളെ കൂട്ടമായ്‌
വെടിവെച്ച വെളുത്ത വർഗ്ഗമേ
വാഴ്വിന്റെ ദയവു
നീ കെടുത്തിയല്ലോ.......
ആത്മശൂന്യതയിൽ
മണ്ണിന്റെ മക്കളുടെ
നെഞ്ചുപിളർന്നുവല്ലോ.......
ദീനരോദനമുയർന്നുവല്ലോ!

പൂക്കളും കിളികളുമില്ലാതെ
ജന്തുജാലങ്ങളില്ലാതെ
ധാന്യവും നീരുമില്ലാതെ
എന്തിനീ ഭൂമിയിൽ ജീവിതം?

സുമനസ്സുകളുയിർക്കുന്നിളംങ്കാറ്റായ്
തിരിച്ചറിവിൻ കൊടുങ്കാറ്റായ്
ചോദ്യശരങ്ങളുടെ ഗതിവേഗമായ്
കുതിപ്പിന്റെ ഊർജ്ജപ്രവാഹമായ്
ഞങ്ങളുണ്ടീ ഭൂമിയെ
ഹരിതാഭമാക്കുവാൻ
പൂങ്കാവനമൊരുക്കുവാൻ
കിളിക്കൂടുതീർക്കുവാൻ
ധാന്യപ്പുരകെട്ടുവാൻ
സമൃദ്ധിയിൽ ചിരിതൂകും
പിതൃക്കളെ സ്മരിച്ചൊരു പിടിമണ്ണ്
നെഞ്ചോടടുക്കി മൊഴിയുവാൻ
ഈ ഹരിതസേന കൂടെയിതാ......
പിതൃവന്ദനമേകുവാൻ.

മിഴിവേകും മൊഴിമുത്തുകൾ
ഹൃദിസ്ഥമാക്കിയ
യുവത കൈ കോർത്തൊരുങ്ങുന്നു
വേണമീ ഭൂമിയെ
ദേവീമാതാവായ്
പുണ്യമായ് .......
പ്രാണവായുവായ്.......
അമൃതോലും ജലതീർത്ഥമായ്
നന്മ വറ്റാമലർവാടിയായ് .

സിയാറ്റിൽ മൂപ്പന്റെ വചനങ്ങൾ
സത്യമാണെന്നറിയുവോർ
ഏറ്റുചൊല്ലുന്നീ പ്രകൃതിപാഠങ്ങൾ
സുകൃതമന്ത്രാക്ഷരികളെന്നുമെന്നും.

Friday, May 31, 2013

മഴ കൊതിക്കും മണ്ണടരുകൾ 

മണ്ണും വിണ്ണും വരണ്ടു നിൽക്കേ 
ഒരിടിവെട്ടി  ഭൂമി പ്രകമ്പിതയായ് 
ആകാശച്ചെരിവിരുണ്ടു 
താപതീവ്രത നേർത്തുനേർത്തതിലേക്ക് 
വരിഷമേഘങ്ങളിരമ്പിയാർത്തു.

അമൃതവർഷിണിയായൊരു 
സ്നേഹമഴയിൽക്കുളിർത്തുപോയ് 
പൊള്ളിപ്പിടഞ്ഞയീക്കുഞ്ഞു പൈങ്കിളി.
നൂൽമഴയായത്  കിനിഞ്ഞിറങ്ങേ 
കണ്ടതൊരു  പാൽക്കുരുന്നിൻ 
പുഞ്ചിരിപ്പൂമുഖം .
പെരുമഴയായതിരമ്പിയാർക്കേ 
കണ്ടതൊരു യുവധാരതൻ 
ആവേശത്തിരത്തള്ളൽ .
നേർത്ത മഴയായ്  നിന്നുപെയ്കേ 
കണ്ടതൊരു സൗഹൃദത്തിൻ 
വടവൃക്ഷമാമൊരരയാൽ മരം.
ശുദ്ധമാം  ജീവവായുവായ്
ആലിലക്കൈകളായ് 
ജന്മവേരുകൾ  തേടവേ 
പെയ്യുന്നു തോരാമഴ  പുതുമഴ.
മഴയേറ്റു മരം പെയ്യവേ 
പൂത്തുലഞ്ഞു  കുമ്പിടുന്നീ 
മുല്ലവള്ളിക്കുടിൽ.....
കാറേററ്റു  പൂമണം പരക്കേ 
വിവശയായ്  മഴകൊതിക്കുന്നീ
ദാഹാർത്തമാം  മണ്ണടരുകൾ ...........

Wednesday, May 15, 2013

വിഴുപ്പലക്കൽ 

ഉരച്ചാലുമുരച്ചാലും 
വെളുക്കാത്ത  സത്യങ്ങൾ 
അടിച്ചടിച്ചു 
വെളുപ്പിക്കുന്ന  കള്ളങ്ങൾ 
പതച്ചാലും  പതയാത്ത 
അപ്രിയങ്ങൾ 
മുക്കിപ്പിഴിഞ്ഞ് 
നിവർത്തി  വെയിലത്തിടുമ്പോൾ 
തുണി  നിന്ന് ചിരിക്കുന്നു !!
വിയർക്കുന്നത് ................??

Monday, May 13, 2013

മഴക്കാഴ്ച്ചകൾ 

പൊള്ളും വെയിൽപ്പാളികൾ 
വഴിമാറിയതോ  മഴമേഘങ്ങൾക്ക് 
തണുത്ത  മഴനീർക്കണങ്ങൾ 
മണ്ണിനു ഹരിചന്ദനമായ് 
വരണ്ട നെഞ്ചും, വറ്റിയ കണ്ണും 
കത്തിയ കരളും നീരുറവയായ് .

കരിഞ്ഞ ചില്ലകൾ   മെല്ലവേ 
ഹരിതകമ്പളം  നീർത്തിയിട്ടല്ലോ 
തളിർനാമ്പുകൾ  തൊഴുകൈയാൽ 
വരവേറ്റ മഴക്കാലം വരമാരിയായല്ലോ 
മണ്ണിൽ പുതഞ്ഞ വിത്തുകൾ 
തളിർത്തൊരുക്കിയതോ 
സുന്ദരമീകുഞ്ഞുകാനനം 
വള്ളിപ്പടർപ്പുകൾ പന്തലായതു 
വന്യജീവികൾക്കു  സുന്ദരാലയം.
കരൾനോവുകൾ കവിതകളാകവേ 
പൂത്തുലയുന്നുവോ നക്ഷത്രമുല്ലകൾ.
നീലവാനിടം പെയ്തിറങ്ങിയ സ്നേഹമഴ 
തത്തമ്മച്ചുണ്ടായ്  മെയ്‌ മാസമരത്തലപ്പിൽ.
പച്ചപുതച്ച ഭൂമിപ്പെണ്ണിൻ  മാറിടം 
ചുരന്നൊഴുകിയത്  പളുങ്കരുവിപ്പാലാഴിയായ് 
സുന്ദരം സുകൃതമീജന്മമീവിധം തീർക്കുവാൻ 
ഈശനരുളിയ വരദായിനീമന്ത്രത്തിനു വന്ദനം.     (2012)

Sunday, May 12, 2013

                 അമ്മ 
അമ്മേ,ഇന്നറിയുന്നു നിന്റെയുള്ളുരുക്കങ്ങൾ
ആശകളാ,ശങ്കകൾ, അല്ലലുകൾ,ഇരുളിലൂർന്നു -
വരും  ദീപ്തമാമാഹ്ളാദങ്ങൾ, നിന്റെ മോഹങ്ങൾ      
അറിയുന്നു  നീയറിഞ്ഞ പിറവിതൻ വേദന .

മൂത്തോരുടെ മുതുനെല്ലിക്ക തൻ 
കയ്പ്പെഴും നീരു മധുരമായപ്പോൾ 
നിൻ  കണ്ണിലുതിരും ജലത്തിൽ 
മുങ്ങിപ്പൊങ്ങിയതീ ജീവനല്ലോ .

സകലസങ്കടങ്ങളതിൽ  മിന്നുമാഹ്ളാദങ്ങളാൽ 
മെനയുന്നുവോ നീ ഹൃദ്യമാം ലോകം?
കാർമേഘമായതു കരിപുരട്ടുന്നുവോ 
അശാന്തിപർവ്വങ്ങളിൽ പുകഞ്ഞബാല്യങ്ങളാൽ.

നിൻവസന്ത യൗവ്വനം ബലിപീഠത്തിലായ് 
വരങ്ങളെന്നു നിനച്ച ജന്മങ്ങൾ 
അരുളിയതോ നിത്യ ദുരിതദോഷങ്ങൾ 
അതിൽവീണുപിടഞ്ഞതോ നിന്റെപ്രാണൻ !

കഠിനവേലകൾ  നിന്റെ പകലുകൾ 
കുളിർകാറ്റൊ  നിയതിതൻ ക്രൂരതകൾ 
രാവുകൾ സജലങ്ങളാം  നയനങ്ങൾ 
തെളിഞ്ഞുവോ മിന്നാമിന്നിയായോമനകൾ?

നിൻ പ്രതീക്ഷകൾ ചാലിച്ചു വളർത്തിയോർ 
ചിതറിത്തെറിച്ചുപോയ്‌  ഹാ വ്യർത്ഥതേ 
നീയിന്നുമുരുകുന്നു മൂകം മൂകമീയുലകിൽ 
നിൻ മുന്നിലെരിഞ്ഞു തീരുന്നതവരല്ലോ!

ഏകപുത്രനോ  കൂട്ടംതെറ്റിയലഞ്ഞുപോയ് 
നിഷേധി നിർദ്ദയം ത്യജിച്ചുവോ നിന്നെ 
ശാപജന്മമെന്നു മൊഴിഞ്ഞു പെറ്റവയറിനെ 
പഴിച്ചപ്പോഴും മൂകംനിന്നുരുകിയോരമ്മ നീ!

അക്ഷരഖനികളിലാഴം തേടിയലയുന്ന പുത്രിയോ 
നിന്റെ മൃദുലസ്വപ്നങ്ങളെ  തഴഞ്ഞപ്പോൾ 
നിൻ മുന്നിലെരിയാതെരിയുന്ന സത്യമവൾ 
ഇത്തിരി കുളിരിനായ് നീയെങ്ങുതിരയുന്നു?

മൗനവാത്മീകത്തിൽ പുകഞ്ഞെരിയുന്ന 
താതന്റെ തപ്തവേദനകളേറ്റു വാങ്ങി 
ഒരു താലോടലിന്നാശ്വാസം വിതയ്ക്കുമ്പോഴും 
മെഴുതിരിപോലുരുകി പ്രഭയേകുന്നവൾ നീ.

അമ്മയാം പാലാഴിയെന്നും കടയുന്നു 
നിറകുംഭമായ്  വാത്സല്ല്യ് മാമൃതു കിനിയുന്നു 
നിറധാരയാം സ്നേഹഗംഗാപ്രവാഹമാകുന്നു 
നിലാവിന്റെയുള്ളലിവു നുകരുന്നുനാമെന്നും.

അറിയുന്നു ഞാനമ്മതൻ നൊമ്പരം 
അതിൽ മുങ്ങിനിവരുമ്പോൾ കാണ്മതെൻ നിഴൽ 
നിങ്ങൾ തന്ന,വർ തൻ,നിരാലംബരാം 
നാരീജന്മദുരിത ദുഃഖവാഴ്വുകൾ...............(മെയ് ,2001)
(ലോകത്തിലെ  ഉള്ളുരുകുന്ന എല്ലാ അമ്മമാർക്കുമായ്‌ ....)












Friday, May 10, 2013


പരാജിതൻ 

ജീവിതക്കഷായം 
കണ്ണടച്ചുപിടിച്ച് 
കയ്പ്പും ചവർപ്പും 
ഒറ്റയിറക്കിനു കുടിച്ചു 
തീർക്കുവോൻ.


കണ്ണിന്നുള്ളിലേക്കൊരു 
കൂരമ്പുതറച്ച് 
വെളിച്ചം കെട്ടുപോയവൻ.

നെഞ്ചുതകർക്കുമ്പൊഴും 
ആർത്തനാദത്തെ 
തൊണ്ടയിലൂടെ  വിഴുങ്ങി 
ആമാശയത്തിലെത്തിക്കുവോൻ.

ചരിത്രക്കടലിലേക്കു 
ലയിക്കാത്ത നദിയായ് 
വറ്റിത്തീരുന്നവൻ ......

പിന്നെയും എഴുന്നേറ്റു
നടക്കുന്നവൻ .........

 

Thursday, May 9, 2013

രാവുകൾ അടച്ചപ്പോൾ 

രാവഴിയിലേക്കുള്ള 
കവാടം 
അടച്ചപ്പോൾ 
കെട്ടുപോയത് 
നെഞ്ചിലെ മണ്‍ചിരാത് .

കുടമുല്ല ഗന്ധം 
നക്ഷത്രച്ചിരിത്തിളക്കം 
കാറ്റിൻ കുസൃതി 
നിലാപ്പാൽക്കടൽ 
കെട്ടുപൊയത് 
എഴുത്തിൻ നിലവിളക്ക് .

പകലിൻ കലമ്പലുകൾ 
വെറുപ്പിൻ നീറ്റലുകൾ 
മടുപ്പിൻ മുറിവുകൾ 
ഒഴിയാവേദനകൾ 
അരിഞ്ഞുതള്ളിയത് 
രക്ഷയുടെ മുളങ്കാടുകൾ.

ഇടിവെട്ടിപ്പിളർന്ന പ്രജ്ഞ 
പൊള്ളിയമർ,ന്നതിൻ 
പാടുകളിലേക്കൊരു 
തീർത്ഥകണമിറ്റുവീണു 
ഇരുൾക്കിളി കവാടത്തിൽ കേണുറങ്ങി.....



Tuesday, May 7, 2013

നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ?

നീതിയുടെ തുലാസ്സിൽ 
കള്ളക്കട്ടകൾ. 
കണ്ണുകൾ കെട്ടിയ 
കറുത്ത തുണിക്കിടയിൽ 
കാണാത്തുളകൾ. 

പാഞ്ചാലിയുടെ 
വിലാപം ചരിത്രമല്ലായിരുന്നു. 
നിത്യരോദനമായ് 
നിതാന്തമായ്  മുഴങ്ങുന്നിപ്പോഴും!
ധർമ്മിഷ് ഠർ  മൗനികളാവുന്നു ........!

മൃഗയാവിനോദമാം 
പുതുലോകത്തിൽ 
കൂർത്ത നഖങ്ങളും കോമ്പല്ലുകളുമായ് 
മൃഗമനുഷ്യരായ് 
കൊലവിളിക്കുന്നവർ.... !

വെളിച്ചമില്ലാതെ 
ഇരവിൽ പേടിപൂണ്ടുഴറുന്ന 
നാരീജന്മങ്ങൾ.... 
അറിവിൻ നിലാവുദിക്കുമോ ?
നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ ?

Sunday, May 5, 2013

ഫ്രെണ്ട്  റിക്വെസ്റ്റ് 

"ത്രിച്ചംബരത്തെങ്ങാനും 
കണ്ട  പരിചയം..... ?"
ചൊല്ല് മാറി 
അപരിചിതരാണേവരും . 

കണ്ട മുഖങ്ങൾ  
കാണാ മുഖങ്ങൾ 
സുഹൃത്തും 
ശ്രേണീസുഹൃത്തുക്കളും. 

തിരക്കിന്റെ 
പെരുമഴപ്പെയ്ത്തിൽ 
മാറും ജീവിതശൈലിതൻ 
കരയിടിച്ചിലിനുമപ്പുറത്ത് 
നിതാന്തജന്മമായ് 
തേടും സൗഹൃദക്കടലിന്റെ 
അലറിയെത്തും  തിരക്കൈകൾ ........ 
അതിനോളം പകരംവെക്കാൻ 
ഏതു സോഷ്യൽസൈറ്റ് 
സുഹൃത്തെ .........?

നഷ്‌ടമായ സായാഹ്നക്കൂട്ടായ്മകൾ 
രാത്രിമൈതാനച്ചർച്ചകൾ 
അതിനു 'പവർ' വേണ്ട 
കണ്‍കഴപ്പുവേണ്ട 
ചതിക്കുഴിയിൽ  പതിക്കേണ്ട 
പകരം 
ടേസ്റ്റ് ,ഹോബീസ് ,
കരിയർ ,താവഴിബന്ധം 
തേടിയലഞ്ഞാൽ 
കിട്ടുമോ  പഴയ 
സൗഹൃദക്കുളിർമ ?!

ഇന്ന്,
മരത്തണലില്ല
പുഴയോരമില്ല 
പുഴതന്നെയില്ല!
ചെമ്പരത്തിവേലിയില്ല 
പേൻകൊല്ലും ഉച്ചനേരവുമില്ല!
മാറിമറിഞ്ഞപതിവുകൾ 
മാറാത്തതെന്തെങ്കിലും ......?

അന്നറിഞ്ഞ കരുതലും 
സ്നേഹവും ഇനിയെന്നുകിട്ടാൻ ..........?