മഴ കൊതിക്കും മണ്ണടരുകൾ
മണ്ണും വിണ്ണും വരണ്ടു നിൽക്കേ
ഒരിടിവെട്ടി ഭൂമി പ്രകമ്പിതയായ്
ആകാശച്ചെരിവിരുണ്ടു
താപതീവ്രത നേർത്തുനേർത്തതിലേക്ക്
വരിഷമേഘങ്ങളിരമ്പിയാർത്തു.
അമൃതവർഷിണിയായൊരു
സ്നേഹമഴയിൽക്കുളിർത്തുപോയ്
പൊള്ളിപ്പിടഞ്ഞയീക്കുഞ്ഞു പൈങ്കിളി.
നൂൽമഴയായത് കിനിഞ്ഞിറങ്ങേ
കണ്ടതൊരു പാൽക്കുരുന്നിൻ
പുഞ്ചിരിപ്പൂമുഖം .
പെരുമഴയായതിരമ്പിയാർക്കേ
കണ്ടതൊരു യുവധാരതൻ
ആവേശത്തിരത്തള്ളൽ .
നേർത്ത മഴയായ് നിന്നുപെയ്കേ
കണ്ടതൊരു സൗഹൃദത്തിൻ
വടവൃക്ഷമാമൊരരയാൽ മരം.
ശുദ്ധമാം ജീവവായുവായ്
ആലിലക്കൈകളായ്
ജന്മവേരുകൾ തേടവേ
പെയ്യുന്നു തോരാമഴ പുതുമഴ.
മഴയേറ്റു മരം പെയ്യവേ
പൂത്തുലഞ്ഞു കുമ്പിടുന്നീ
മുല്ലവള്ളിക്കുടിൽ.....
കാറേററ്റു പൂമണം പരക്കേ
വിവശയായ് മഴകൊതിക്കുന്നീ
ദാഹാർത്തമാം മണ്ണടരുകൾ ...........